Sunday, April 26, 2020

പഞ്ചായത്ത് ഡയറി - മൊഗ്രാൽ പുത്തൂർ

" ആദ്യ നാളുകളിൽ വളരെ സങ്കീർണ്ണതകളിലൂടെ കടന്നു പോയ ഒരു പഞ്ചായത്താണ്. മൊഗ്രാൽ പൂത്തൂർ.കാസറഗോഡ് മുനിസിപ്പാലിറ്റിയോട് ചേർന്ന് കിടക്കുന്ന മൊഗ്രാൽ പൂത്തൂരിൽ നടന്ന സംഭവ വികാസങ്ങളാണ് കേരളത്തിലുടനീളം കോവിഡ് 19 പ്രതിരോധ നടപടികൾ കർശനമാക്കാനുള്ള വഴിയൊരുക്കിയത്.അതു കൊണ്ട് തന്നെ പഞ്ചായത്തിൻ്റെ ഇടപെടൽ വളരെ നിർണ്ണായകവുമായിരുന്നു.ജന പ്രതിനിധികൾ വരെ നിരീക്ഷണത്തിന് വിധേയരാകേണ്ടിവന്ന സാഹചര്യം പഞ്ചായത്തിലുണ്ടായിരുന്നു.പതിനഞ്ച് പോസിറ്റീവ് കേസുകളാണ് പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.ഇതിൽ പതിമൂന്ന് പേരും രോഗമുക്തി നേടിക്കഴിഞ്ഞു.ഇപ്പോഴും റെഡ് സോണിലാണ് പഞ്ചായത്ത് .ആശങ്കയുടെ കാർമേഘങ്ങൾ നീങ്ങി തുടങ്ങിയിട്ടുണ്ട് എന്നാലും ഇവിടെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നിതാന്ത ജാഗ്രത പുലർത്തിവരുന്നു."




ഭൂമിയിൽ ഓരോ ജീവികളും നിലനിൽപ്പിനായുള്ള യുദ്ധത്തിലാണെന്ന് പരിണാമ സിദ്ധാന്തം പറയുന്നു. ഭക്ഷണത്തിന്, വാസസ്ഥലത്തിന്, തുടങ്ങി മാറി വരുന്ന കാലാവസ്ഥയോടു പോലും ഓരോ ജീവിയും യുദ്ധത്തിലാണ്.

കഴിഞ്ഞ ചെറിയ കാലയളവിനുള്ളിൽ രണ്ട് പ്രളയവും ഓഖിയും നിപയുമൊക്കെ അതിജീവിച്ചവരാണ് നമ്മൾ മലയാളികൾ.

2019 ൻ്റെ അവസാനത്തോടു കൂടി ചൈനയിൽ നിന്നും കൊറോണ വൈറസ് ലോകത്തിൻ്റെ എല്ലാ ഭാഗങ്ങളിലേക്കും പടരുകയായിരുന്നു. വികസിത രാജ്യങ്ങളൊക്കെയും ഈ മഹാമാരിയെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിൽ പരാജയപ്പെട്ടു എന്നതിൻ്റ തെളിവാണ് വർധിച്ചു വന്ന മരണ സംഖ്യ. ഇന്ത്യയെ പോലെ വികസിച്ചു കൊണ്ടിരിക്കുന്ന എന്നാൽ നൂറ്റി ഇരുപത് കോടിയിലേറെ ജനസംഖ്യയുള്ള രാജ്യത്തിന് മുന്നിൽ വലിയൊരു പ്രതിസന്ധിയാണ് വന്നു ചേർന്നത്.

ഇന്ത്യയിൽ തന്നെ ആദ്യം കോവിഡ് രജിസ്റ്റർ ചെയ്ത സംസ്ഥാനമായി കേരളം മാറിയത് നമ്മുടെ ഉത്തരവാദിത്വം വർദ്ധിപ്പിക്കുകയായിരുന്നു. പടർന്നു കയറുന്ന മഹാമാരിക്കു മുന്നിൽ പകച്ചു നിൽക്കാതെ പ്രതിരോധിക്കുക എന്നുള്ളതായിരുന്നു ഏറ്റവും വലിയ കാര്യം.

ചെറിയ സ്പർശനങ്ങളിലൂടെ പോലും പകരാൻ സാധ്യതയുള്ള വൈറസായതിനാൽ, കണ്ണി ഭേദിക്കുക എന്നതാണ് അദ്യത്തെ കാര്യം. Break the Chain എന്ന ടാഗ് ലൈനോടു കൂടി സർക്കാർ ആരംഭിച്ച ക്യാമ്പെയിന് പഞ്ചായത്തിൽ നല്ല പ്രചരണം നൽകി.പഞ്ചായത്ത് ഓഫീസിലും പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങളിലും സാനിറ്റൈസറും കൈ കഴുകാനുള്ള സംവിധാനാവും സ്ഥാപിക്കാൻ നിർദ്ദേശം നൽകുകയും, ഇത് നടപ്പിലാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്താൻ ഫീൽഡ് തല സന്ദർശനവും നടത്തി.



ജാഗ്രതയോടു കൂടി നീങ്ങവെ ജില്ലയിൽ രണ്ടാമത്തെ കോവിഡ് പഞ്ചായത്ത് പരിധിയിൽ രജിസ്റ്റർ ചെയ്തു.ജനങ്ങൾ ഒത്തുചേരാനുള്ള സാഹചര്യങ്ങൾ പരമാവധി ഇല്ലാതാക്കുക എന്നുള്ളതായിരുന്നു അടുത്ത കടമ. ജുമാ നിസ്കാരമടക്കമുള്ള കാര്യങ്ങളുമായ് ബന്ധപ്പെട്ട് പ്രസിഡൻ്റിൻ്റെ നേതൃത്യത്തിൽ ബന്ധപ്പെട്ടവരുടെ യോഗം ചേരുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

ഹെൽത്ത് ഡിപ്പാർട്ട്മെൻ്റിൻ്റെ സഹായത്തോടെ വിദേശത്തു നിന്നു വന്നവരുടെയും, രാജ്യത്തിൻ്റെ പല ഭാഗത്തു നിന്ന് വന്നവരുടെയും ലിസ്റ്റ് തയ്യാറാക്കുകയും, പോലീസിൻ്റെ സഹായത്തോടെ നിർബന്ധിത ക്വാറൻറ്റൈയ്ൻ നടപ്പിലാക്കുകയും ചെയ്തു.അഞ്ഞൂറിലേറെ ആൾക്കാരെ നിരന്തരമായി നിരീക്ഷിക്കുന്നതിനും സംവിധാനങ്ങളുണ്ടാക്കി.


കോവിഡ് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനും ഡാറ്റ എൻട്രി ചെയ്യുന്നതിനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജീവനക്കാർ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചു.


പഞ്ചായത്തു പരിധിയിൽ റിപ്പോർട്ട് ചെയ്ത കേസുകളിലേറെയും ഭേദമായതിൻ്റെ പിന്നിൽ ഓരോ ഡിപ്പാർട്ട്മെൻ്റുകളുടെയും ഭഗീരഥപ്രയത്നമുണ്ട്.

മാതൃകാപരമായ പ്രവർത്തനമായിരുന്നു കമ്മ്യൂണിറ്റി കിച്ചണിൻ്റെ കാര്യത്തിൽ നടന്നത്. നിരാലംബർക്കും അതിഥി തൊഴിലാളികൾക്കും ഭക്ഷണം നൽകുക എന്നുള്ളത് ശ്രമകരമായ കാര്യമായിരുന്നു.അഞ്ചാം വാർഡ് മെമ്പറായ പ്രമീള മജൽ നേതൃത്യം ഏറ്റെടുക്കുകയും നല്ല രീതിയിൽ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.ദിവസവും 370 പൊതികൾ നൽകിയിരുന്നത് റേഷൻ വിതരണത്തിനു ശേഷം നൂറായ് ചുരുക്കി.


650 ൽ കൂടുതൽ അതിഥി തൊഴിലാളികൾ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നുണ്ട്. സെക്രട്ടറിയുടെ നേതൃത്യത്തിൽ ഈ സ്ഥലങ്ങളൊക്കെ സന്ദർശിക്കുകയും ഭക്ഷണ ലഭ്യത ഉറപ്പു വരുത്തുകയും ചെയ്തു. റേഷൻ കടകളിൽ ആളുകൾ സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി.


നിരവധി സംഘടനകൾ ഭക്ഷണ കിറ്റ് വിതരണം നടത്തി.അവശ്യക്കാർക്ക് ഭക്ഷണം നൽകാൻ മെമ്പർമാരും സഹകരിച്ചു. കമ്യൂണിറ്റി കിച്ചണിലേക്ക് അരിയും പച്ചക്കറികളും സന്നദ്ധ സംഘടനകൾ എത്തിച്ചു നൽകി. അതിഥി തൊഴിലാളികൾക്കുള്ള കിറ്റ് വിതരണത്തിലും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചു.

കോവിഡ് കേസുകൾ രജിസ്റ്റർ ചെയ്യുന്നതിൽ കുറവു വരികയും കാസർഗോഡ് ജില്ല രാജ്യത്തിനു തന്നെ മാതൃകയാവുകയും ചെയ്തിരിക്കുന്നു,

എങ്കിലും അപകടനില തരണം ചെയ്തു എന്നു പറയാൻ കഴിയില്ല.കഴിഞ്ഞ കാലയളവിൽ ചെയ്ത പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്.

രാജ്യം പൂർണമായും കോവിഡ് മുക്തമാകുന്നതു വരെ നമുക്കീ യാത്ര തുടരേണ്ടതുണ്ട്. മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ ഓരോ ജീവനക്കാരും അതിനു സജ്ജരാണ്. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും

1 comment: