Thursday, May 14, 2020

ദുരന്ത സാദ്ധ്യതകൾ


അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന ദുരന്തങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നത് ദുരന്ത സാദ്ധ്യതകളെ നമുക്ക് തള്ളികളയാനാകില്ല എന്നുള്ളതാണ്.പത്രമാദ്ധ്യമങ്ങളിൽ മാത്രം കണ്ടിട്ടുള്ള ദുരന്ത വർത്തമാനങ്ങൾ വെറും വാർത്തകൾ മാത്രമാണെന്നും അതിൽ നാമൊരിക്കലും ഭാഗവാക്കാകില്ല എന്ന തോന്നൽ ഒരു പരിധിവരെ മാറിയിട്ടുണ്ട്.ദുരന്ത സാദ്ധ്യതകളെ പ്രാദേശിക തലം മുതൽ നാം അയാളപ്പെടുത്തുമ്പോൾ എന്തൊക്കെ പ്രാകൃതികദുരന്ത സാദ്ധ്യതകളാണ് നമ്മെക്കാത്തിരിക്കുന്നത് എന്നും നമ്മുടെ അശ്രദ്ധമൂലം സംഭവിച്ചേക്കാവുന്ന ദുരന്തങ്ങളേതൊക്കെ എന്ന് കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.

ഭൂകമ്പം,വെള്ളപ്പൊക്കം,ചുഴലിക്കാറ്റ്,മണ്ണിടിച്ചിൽ,ഉരുൾപൊട്ടൽ,വരൾച്ച എന്നീ പ്രകൃതി ദുരന്തങ്ങളെ പറ്റിയുള്ള കൃത്യമായ പഠനങ്ങൾ നടന്നിട്ടുണ്ട്.പല ഏജൻസികളും ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.ഈ കണ്ടെത്തലുകൾ പ്രദേശിക തലത്തിലേയ്ക്കെത്തിച്ചേർന്നാൽ മാത്രമേ ജനസാധാരണങ്ങളിലേയ്ക്ക് ഈ അറിവ് എത്തിച്ചേരുകയുള്ളൂ.

ഇത്തരം ദുരന്തസാദ്ധ്യതകളെ വിസ്മരിച്ചു കൊണ്ടാണ് പല തരത്തിലുള്ള നിർമ്മാണങ്ങളും നിർമ്മാണ രീതികളും നാം അവലംബിക്കുന്നത്.നാഷണൽ സെൻ്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്  , കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻ്റ് എൺവിരോൺമെൻറ് സെൻ്റർ, നാഷണൽ റിമോട്ട് സെൻസിംഗ് സെൻ്റർ,ഭൂവിനിയോഗ ബോർഡ് എന്നീ സ്ഥാപനങ്ങളും മറ്റ് വകുപ്പുകളും നടത്തിയ പഠനങ്ങൾ പ്രാദേശിക തലത്തിൽ പരിശോധനയ്ക്ക് വിധേയമാക്കിയാൽ ഏറെക്കുറെ ഓരോ പ്രദേശത്തെയും ദുരന്ത സാദ്ധ്യതകളെ വിലയിരുത്താൻ കഴിയും.അതനുസരിച്ച് ഇത്തരം ദുരന്തങ്ങളെ മുൻകൂട്ടി കണ്ടു കൊണ്ടുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാനും സാധിക്കും.

തീരദേശ മേഖലകൾ എന്നും ദുരന്ത സാദ്ധ്യതയുള്ള പ്രദേശങ്ങളാണ്.സുനാമി,കടൽക്ഷോഭം. തീരദേശ മേഖലകൾ എന്നും ജാഗ്രത വേണ്ട പ്രദേശങ്ങളാണ്.

പകർച്ച വ്യാധികൾ പല രൂപത്തിലാണ് നമ്മുടെ അടുത്തേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്.ഇത് നമ്മുടെ ശ്രദ്ധ വളരെ ഉയർന്ന നിലവാരത്തിൽ ആവശ്യപ്പെടുന്ന ശുചിത്വ മേഖലയിലെ നമ്മുടെ പോരായ്മകളെ ഓർമ്മപ്പെടുത്തുന്നു.അതോടൊപ്പം നാം മറന്നു പോയ പല ശുചിത്വ ശീലങ്ങളും തിരികെ കൊണ്ടു വരേണ്ടതിൻ്റെ ആവശ്യകതകളും.

വർദ്ധിച്ചു വരുന്ന വാഹനങ്ങൾ നമ്മുടെ നിരത്തുകളെ അപകടം നിറഞ്ഞതാക്കുന്നു.ട്രാഫിക് നിയമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടുള്ള വാഹന ഉപയോഗവും വാഹനങ്ങളുടെ എണ്ണത്തിലെ ആധിക്യവും ഈ വിഷയത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട്.ഇന്ധനങ്ങൾ നിറച്ച ലോറികൾ അപകടത്തിൽപ്പെട്ടാലുണ്ടാകുന്ന ദുരന്തങ്ങളും ചെറുതാകില്ല.വാഹനങ്ങൾ വമിക്കുന്ന ദുഷിച്ച വാതകങ്ങൾ വായൂ മലിനീകരണത്തിനിടയാക്കുന്നു.

വെടിക്കെട്ടപകടങ്ങളും ആൾകൂട്ടഅപകട സാദ്ധ്യതകളും നമുക്ക് ഒരിക്കലും തള്ളിക്കളയാൻ സാധിക്കില്ല.കാട്ടുതീ പോലുള്ള ദുരന്തങ്ങളും ലോകത്ത് പലയിടത്തും ഉണ്ടാകുന്നുണ്ട്.ഓരോ വർഷവും ഇടിമിന്നലേറ്റ് എത്രയോ പേർ മരിക്കുന്നുണ്ട്.വേനൽക്കാലത്ത് സൂര്യതാപമേറ്റ് മരിക്കുന്നവരുടെ എണ്ണം ഇക്കഴിഞ്ഞ വർഷങ്ങളിൽ കൂടിയിട്ടുണ്ട്.പക്ഷകളിലും മൃഗങ്ങളിലും കണ്ടു വരുന്ന രോഗങ്ങൾ ഉണ്ടാക്കുന്ന സാമൂഹിക പ്രശ്നങ്ങളും ചെറുതല്ല.നാം ആശ്രയിക്കുന്ന ഭക്ഷ്യ വിളകൾക്കുണ്ടാകുന്ന കീടാക്രമണം നമ്മുടെ ഭക്ഷ്യ സുരക്ഷയ്ക്ക് മാത്രമല്ല സമ്പദ്വ്വസ്ഥയ്ക്ക് തന്നെ വലിയ വെല്ലുവിളിയാണ്.

ഈ വിഷയങ്ങൾ ജനകീയ കമ്മിറ്റി,ക്ലബ്ബുകൾ,വായന ശാലകൾ , ഗ്രാമ സഭകൾ എന്നിവിടങ്ങളിൽ വിശദമായി ചർച്ച ചെയ്യപ്പെടണം.ഈ ചർച്ചകളിലൂടെ നാളിതുവരെ നമ്മുടെ ശ്രദ്ധയിലില്ലാത്ത പല കാര്യങ്ങളും പ്രത്യേകിച്ചും പഴമക്കാരിൽ നിന്നും ലഭ്യമാകും.

ഈ രീതിയിൽ പ്രാദേശികമായി നാം നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങൾ പട്ടികപ്പെടുത്തി വയ്ക്കുന്നതിലൂടെ ഇത്തരം സാഹചര്യങ്ങൾ മുൻകൂട്ടി കാണുന്നതിനും അതിനെ അതിജീവിക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും വളരെയധികം ഉപകാരപ്പെടും.

ദുരന്തങ്ങൾ മുൻകാലങ്ങളിലും ഉണ്ടായിട്ടുണ്ട്.വർദ്ധിച്ചു വരുന്ന ജനസാന്ദ്രതയും അനിയന്ത്രിതമായ പ്രകൃതിയുടെ ചൂഷണവും,ശുചിത്വ മേഖലയിലെ ജാഗ്രതക്കുറവും,വർദ്ധിച്ചു വരുന്ന അന്തരീക്ഷമലിനീകരണവും എല്ലാമാകുമ്പോൾ മനുഷ്യൻ്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന തരത്തിൽ ഇത്തരം ദുരന്തങ്ങൾ പരിണമിക്കാൻ സാദ്ധ്യതയുണ്ട്.

ഈ കൊറോണ കാലം മനുഷ്യൻ ഇത്തരം കാര്യങ്ങൾ ഇരുത്തി ചിന്തിക്കുന്നതിന് പ്രേരിപ്പിച്ചിട്ടുണ്ട് എന്നതിൽ രണ്ടഭിപ്രായമില്ല.നമ്മുടെ ചിന്തയിലും സമീപനത്തിലും കാതലായ ചില മാറ്റങ്ങൾ കൊണ്ടു വന്നാ മാത്രമേ വരും നാളുകളിൽ മനുഷ്യരാശിയ്ക്ക് നിലനിൽപ്പുണ്ടാകുകയുള്ളൂ.

1 comment:

  1. ഈ ബ്ലോഗ് വർത്തമാന കാലത്തിന്റെ സുവ്യക്തമായ ഒരു ചിത്രം നൽകുന്നതോടൊപ്പം നമ്മെ സൂസജ്ജ രാകേണ്ടതിന്റെ അവശ്യകതയെക്കുറിച്ച് ഉദ്ബോധനം നൽകുന്നു.

    ReplyDelete