Thursday, May 7, 2020

" നിറഞ്ഞമനസ്സോടെ ജാർഖണ്ടിലെ അതിഥികൾ നാട്ടിലേയ്ക്ക് തിരിച്ചു,. "

ജാർഖണ്ഡ് ലേക്കുള്ള അതിഥി തൊഴിലാളികളെയും വഹിച്ചുകൊണ്ടുള്ള
ട്രെയിൻ രാത്രി എട്ടു മണിയ്ക്ക് കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടു.

ലോക് ഡൗൺ ആരംഭിച്ചതിനുശേഷം
ഗ്രാമപഞ്ചായത്തുകൾ
വളരെയേറെ ശ്രദ്ധാപൂർവ്വമാണ്
അതിഥികളുടെ കാര്യങ്ങൾ നോക്കി നടത്തിയിട്ടുള്ളത്.അന്യ സംസ്ഥാന തൊഴിലാളികൾ എന്ന സംബോധനതന്നെ മാറ്റി അതിഥി തൊഴിലാളികൾ എന്നാക്കി മാറ്റിയതു തന്നെ അവരോടുള്ള സംസ്ഥാനത്തിൻ്റെ പരിഗണനയെ വ്യക്തമാക്കുന്നു.


ലോക്ക് ഡൌണിനെ തുടർന്ന് സർക്കാർ ഗ്രാമപഞ്ചായത്തുകളിൽ ഏറ്റെടുത്തു നടത്തേണ്ട പ്രവർത്തനങ്ങളിൽ ഏറ്റവും മുന്തിയ സ്ഥാനം പിടിച്ചത് അതിഥി തൊഴിലാളികളുടെ കാര്യം തന്നെയാണ്.

ആദ്യഘട്ടത്തിൽ തൊഴിൽ വകുപ്പിനാണ് തൊഴിലാളികളുടെ കാര്യങ്ങൾ നോക്കുന്നതിന് ചുമതല നൽകിയത്. എന്നാൽ ആദ്യത്തെ ഏതാനും ദിവസങ്ങളിൽ അടിത്തട്ടിൽ വേണ്ടുവോളം ഉദ്യോഗസ്ഥരുടെ വേരോട്ടം ഇല്ലാതിരുന്ന ലേബർ വകുപ്പിന് തുടക്കത്തിൽ ഇടപെടൽ നടത്താൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു.

സ്വാഭാവികമായും ലോക്ക് ഡൌണിനുമുന്നിൽ പകച്ചു നിന്ന അതിഥികളുടെ  ഉത്തരവാദിത്വം ഗ്രാമപഞ്ചായത്തുകളുടെ ചുമലിൽ തന്നെ എത്തി.


കൈയ്യിലുള്ള കാശ് വീടുകളിലേയ്ക്ക് അയച്ച അവസ്ഥ.പണി ഇല്ലാത്തതിനാൽ കൈയ്യിൽ ചിലവിന് കാശില്ലാത്ത സ്ഥിതിവിശേഷം.പ്രതികൂല സാഹചര്യം മുന്നിൽ കണ്ട് കരാറുകാർ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി.പിന്നെ എന്താണ് സംഭാവിക്കുന്നതെന്നതിൽ വ്യക്തമായ ധാരണയില്ലായ്മ.

പൊതുവിതരണ വകുപ്പിൽ നിന്നും അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യപദാർത്ഥങ്ങൾ വിതരണം നടത്തും എന്ന് പറഞ്ഞിരുന്നെങ്കിലും ആദ്യ ദിനങ്ങളിൽ അത് സാദ്ധ്യമായിരുന്നില്ല.

ഇതേ തുടർന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ സ്വയം ഫീൽഡിലിറങ്ങി അതിഥി തൊഴിലാളികളുടെ കണക്കെടുപ്പ് നടത്തി. സാദ്ധ്യമായിടത്തോളം കരാറുകാരെ കണ്ടെത്തി ചുമതലപ്പെടുത്തി.ഇതിനായി കരാറുകാരെ അനുനയത്തിൻ്റെ ഭാഷയിലും അൽപ്പം കടുപ്പിച്ച ഭാഷയിലും കൈകാര്യം ചെയ്യേണ്ടതായി വന്നു.ചില കരാറുകാർ പല ചരക്കു കടകളിൽ അവർക്കായി അകൌണ്ട് തുടങ്ങി ആവശ്യത്തിന് സാധനങ്ങൾ കൊടുത്തുകൊള്ളാൻ കടക്കാരോട് പറഞ്ഞു.മറ്റു ചിലർ നേരിട്ട് ഭക്ഷ്യസാധനങ്ങൾഎത്തിച്ചു കൊടുത്തു.


ശേഷിക്കുന്നവർക്ക് കമ്മ്യൂണിറ്റി കിച്ചൺ മുഖാന്തിരം ഭക്ഷണം നൽകിതുടങ്ങി.മംഗൽപാടി ഗ്രാമ പഞ്ചായത്ത് എഴുനൂറിലേറെ അതിഥി തൊഴിലാളികൾക്കാണ് ദിവസവും ഭക്ഷണം നൽകിവന്നത്.

അതിഥികളുടെ പേര് ആധാർ നംപർ, സംസ്ഥാനം തൊഴിൽ എന്നീ വിവരങ്ങൾ ശേഖരിച്ചു കൊണ്ട് സർവ്വേ പൂർത്തീകരിക്കുകയും സർക്കാർ നിർദ്ദേശ പ്രകാരം അവരുടെ കൃത്യമായ കണക്ക് മേലാഫീസുകളിലേയ്ക്ക് അയയ്ക്കുന്നതോടൊപ്പം വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഇടുങ്ങിയ മുറികളിൽ  സാമൂഹിക അകലം പാലിക്കാതെ ആരോഗ്യ പ്രോട്ടോകോൾ പാലിക്കാതെ വൃത്തിഹീനമായ സാഹചര്യങ്ങളിൽ  താമസിച്ചിരുന്ന ഇവരെ അവരുടെ സങ്കേതങ്ങളിൽ നേരിട്ട് ചെന്ന് കാണുകയും അവരുടേതായ ഭാഷയിൽ ആശയവിനിമയം നടത്തിക്കൊണ്ട് അവർക്കാവശ്യമായ മാസ്ക്,അത്യാവശ്യം സോപ്പ് എന്നീ സാധനങ്ങൾ കൈമാറുകയും കൊറോണ കാലത്ത് പാലിക്കേണ്ട അത്യാവശ്യ നിയമങ്ങൾ പറഞ്ഞുകൊടുക്കുകയും ചെയ്തു.


അവരെ   കൊറോണ കാലത്തിൻറെ ചിട്ടവട്ടങ്ങളിലേക്ക് കൊണ്ടുവരാൻ ഗ്രാമപഞ്ചായത്തിലെ ജീവനക്കാർ കുറച്ചൊന്നുമല്ല മെനക്കെട്ടത്.

ഇതിനെത്തുടർന്ന് പരിമിതമായ ജീവനക്കാരെ വച്ച് പ്രവർത്തിച്ചു വന്ന പഞ്ചായത്ത് ഓഫീസുകളിൽ ജോലിഭാരം കൂടി വന്നു.

ചുമതലപ്പെടുത്താത്ത പല  ഉത്തരവാദിത്വങ്ങളും  പ്രാദേശിക സർക്കാർ എന്ന നിലയിൽ അവർക്ക് സ്വയം ഏറ്റെടുക്കേണ്ടി വന്നു.

കോവിഡ് സെൻററുകൾ തയ്യാറാക്കുക.അടിയന്തര ശ്രദ്ധ പതിപ്പിക്കേണ്ട വിഭാഗങ്ങൾ, അതായത് ഭിന്നശേഷിക്കാർ  ഗർഭിണികൾ മുലയൂട്ടുന്ന അമ്മമാർ യാചകർ അനാഥർ ഒറ്റയ്ക്ക് താമസിക്കുന്നവർ  എന്നിവരുടെ  ഭക്ഷണം. ഇതുകൂടാതെ ആരോഗ്യ വകുപ്പിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക. പരിസര ശുചീകരണം 'ഹോം ഐസൊലേഷൻ മോണിറ്ററിംഗ്, സ്ഥിതിവിവര കണക്കുകളുടെ ശേഖരണവും റിപ്പോർട്ടിംഗും എന്നീ ഭാരിച്ച ഉത്തരവാദിത്വങ്ങൾ  ഗ്രാമപഞ്ചായത്തിന് ഉണ്ടായിരുന്നു.


ഇതിനു പുറമേയാണ് അതിഥി തൊഴിലാളികളുടെ കാര്യവും കൂടി ഗ്രാമപഞ്ചായത്തുകൾക്ക് നോക്കേണ്ടി വന്നത്.

ഏകദേശം രണ്ടാഴ്ചകൾക്ക് ശേഷമാണ്
പൊതുവിതരണ വകുപ്പിൽ നിന്നും തൊഴിൽ വകുപ്പ് ഭക്ഷണപദാർത്ഥങ്ങൾ ശേഖരിച്ച് വിതരണം നടത്താൻ സജ്ജമായത്.

ആദ്യഘട്ടത്തിൽ ഉണ്ടായ ആശയക്കുഴപ്പങ്ങളെ തുടർന്ന് ഗ്രാമ പഞ്ചായത്ത് തല ജീവനക്കാരും വളണ്ടിയർമാരും
രാത്രി വളരെ വൈകും വരെ അധ്വാനിച്ച് പല പഞ്ചായത്തുകളിലും അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യപദാർത്ഥങ്ങളുടെ  കിറ്റ് തയ്യാറാക്കാൻ തയ്യാറായി.അവർ സ്വന്തം ഉത്തരവാദിത്വങ്ങൾ വരെ മറന്നു.പഞ്ചായത്തിൻ്റെ മുന്നിൽ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഈ കോവിഡ് കാലത്ത് ആരും പട്ടിണി കിടക്കരുത്.

 പഞ്ചായത്തിലെ ജോലിഭാരം വളരെയധികം വർദ്ധിച്ചു വന്നു.സ്വന്തം ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ കഴിയാത്ത സാഹചര്യം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അദ്ദേഹം വേണ്ട ഇടപെടൽ നടത്തുകയും ജില്ലാ കളക്ടർ ഉത്തരവാദിത്വം പൂർണ്ണമായും തൊഴിൽ വകുപ്പിനെ ഏൽപ്പിച്ചു കൊടുക്കുകയും ചെയ്തു.

എന്നിരിക്കിലും ഭക്ഷ്യപദാർത്ഥങ്ങളുടെ വിതരണ സമയത്ത് അവരുടെ സങ്കേതങ്ങൾ കണ്ടെത്തുന്നതിനും  വ്യക്തികളെ തിരിച്ചറിയുന്നതിനും  ഗ്രാമപഞ്ചായത്തിലെ ജീവനക്കാരുടെ സഹായം അനിവാര്യമായിരുന്നു.ഈ അവസരത്തിൽ ഗ്രാമ പഞ്ചായത്ത് ആദ്യ ഘട്ടത്തിൽ നടത്തിയ സർവ്വെ ഏറെ ഗുണകരമായി.


 ഏകദേശം 45 ദിവസത്തെ യുദ്ധസമാനമായ ദിവസങ്ങൾക്ക് ശേഷം ആണ് തൊഴിലാളികളെ തിരിച്ച് അവരുടെ സംസ്ഥാനങ്ങളിലേക്ക് അയക്കുവാനുള്ള സംസ്ഥാന സർക്കാരിൻ്റെ തീരുമാനം ഉണ്ടാകുന്നത്.

12 മണിക്കൂറിനകം  പശ്ചിമബംഗാൾ, ആസാം ബീഹാർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ തൊഴിലാളികളുടെ തിരികെ പോകാനുള്ള സന്നദ്ധത ആരാഞ്ഞ് പട്ടിക തയ്യാറാക്കുന്നതിനുള്ള നിർദേശം പഞ്ചായത്തിലേക്ക് എത്തി. ഇതിനെ തുടർന്ന് വളണ്ടിയർമാർ,ജനപ്രതിനിധികൾ ഗ്രാമപഞ്ചായത്തിലെ ജീവനക്കാർ ആശാവർക്കർമാർ അംഗൻവാടി വർക്കർമാർ എന്നിവരുടെ സഹകരണത്തോടെ
കൃത്യസമയത്തുതന്നെ ഈ നാല് സംസ്ഥാനങ്ങളുടെ തിരികെ പോകാൻ തയ്യാറുള്ള തൊഴിലാളികളുടെ പട്ടിക പഞ്ചായത്ത് തയ്യാറാക്കി ജില്ലാകളക്ടർക്ക് സമർപ്പിച്ചു.

ഇന്നലെ (06-05-2020) വൈകുന്നേരം  ഏറെ വൈകിയാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെ അടുത്ത ദിവസം ജാർഘംണ്ടിലേയ്ക്ക്  ട്രെയിൻ പുറപ്പെടുന്ന കാര്യം അറിയിക്കുന്നതും അതിനു വേണ്ട തയ്യാറെടുപ്പുകൾ നടത്തുന്നതിനായി നിർദ്ദേശം നൽകുന്നതും.

നിർദ്ദേശം ലഭിച്ച ഉടൻ തന്നെ അവർ അടിത്തട്ടിലുള്ള സമ്പൂർണ്ണ സംവിധാനങ്ങളും വിനിയോഗിച്ചുകൊണ്ട് മണിക്കൂറുകൾക്കകം ബന്ധപ്പെട്ട തൊഴിലാളികൾക്ക് അറിയിപ്പ് കൊടുക്കുകയും അടുത്തദിവസം ഇവരുടെ ആരോഗ്യ പരിശോധനയ്ക്കുള്ള സംവിധാനം ഒരുക്കുകയും ചെയ്തു.

ഉച്ചക്ക് രണ്ടു മണിയോടെ കൂടി എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും 1070 ഝാർഖണ്ട് കാരായ അതിഥി തൊഴിലാളികളെ കെഎസ്ആർടിസി ബസ് മുഖാന്തരം കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലേക്ക് കയറ്റിവിടുകയുണ്ടായി.

തൃക്കരിപ്പൂർ പൈവളിഗെ മംഗൽപാടി മഞ്ചേശ്വരം പഞ്ചായത്തുകളിലാണ് വളരെയധികം ജാർഘംണ്ടുകാർ തിരകെ പോയത്.

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഇന്ന് വൈകുന്നേരം എട്ടുമണിക്ക് ജാർഖണ്ഡിലേക്കുള്ള ട്രെയിൻ പുറപ്പെടുമ്പോൾ ഏറെ സന്തോഷിക്കുന്നത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരായിരിക്കും. വീട്ടിലേയ്ക്ക് വന്ന അതിഥികളേ സന്തോഷത്തോടെ തിരികെ അയച്ചതിലുള്ള ഒരു തരം സംതൃപ്തി.

വളരെ വൈകാരികമായ യാത്രയയപ്പായിരുന്നു എല്ലാ പഞ്ചായത്തുകളിലും ഇന്ന് നടന്നത്.പഞ്ചായത്തിൻ്റെ സ്നേഹവും പരിലാളനകളും വേണ്ടുവോളം  സ്വീകരിച്ച് നിറഞ്ഞ മനസ്സോടെയാണ് ഇന്ന് അവർ ആതിഥേയരോട് വിടവാങ്ങിയത്.പലയിടങ്ങളിലും പൂക്കൾ കൈമാറി.പലരുടെയും കണ്ണുകൾ നിറഞ്ഞു.ചിലർ അവർക്കറിയാവുന്ന മലയാളത്തിൽ നന്ദി പ്രകാശിപ്പിച്ചു.ഹിന്ദി പറയാനറിയാത്ത ഉദ്യോഗസ്ഥർ പോലും എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു.പലയിടത്തും ഉപഹാരങ്ങൾ കൈമാറി.

വണ്ടി വിടുമ്പോൾ അവരിൽ പലരും കൈവീശി കാണിച്ചു. " ഫിർ മിലേംഗെ " (വീണ്ടും കാണാം) എന്ന് പറഞ്ഞെങ്കിലും ഇനിയൊരു കൂടിക്കാഴ്ച ആർക്കും ഒരുറപ്പുമുണ്ടായിരുന്നില്ല.

വരും ദിവസങ്ങളിൽ  മറ്റു സംസ്ഥാനക്കാരും യാത്രയാകും.അതിഥികൾ മുഴുവനും തിരികെ പോകുമ്പോൾ  സ്വന്തക്കാർ മറ്റു രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും നമ്മുടെ ഗ്രാമങ്ങളിലേയ്ക്ക് തിരികെ വരാൻ ഇരിക്കുന്നു.

സങ്കീർണ്ണമായ സ്ഥിതിവിശേഷത്തിലൂടെ കടന്നുപോയ കാസർകോട് ജില്ല ഇപ്പോൾ കേവലം ഒരു രോഗി മാത്രമുള്ള ഒരു അവസ്ഥയിലാണ് അവരുടെ രോഗം കൂടി  ഭേദപ്പെടുന്നതോടുകൂടി കാസർഗോഡ് ജില്ല മറ്റു ആശങ്കകൾ ഒന്നും ഉയർന്നു വരുന്നില്ലെങ്കിൽ ഉടൻതന്നെ കോവിഡ് മുക്ത ജില്ലയായി തീരും.


No comments:

Post a Comment