Wednesday, June 3, 2020

പ്രവാസി പുനരധിവാസം

K T BALABHASKARAN
കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ തിരിച്ചുവരുന്ന പ്രവാസി കേരളീയരുടെ പുനരധിവാസം ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണ്.  2014 ലെ ഔദ്യോഗിക കണക്കു പ്രകാരം കാസറഗോഡ് ജില്ലയില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണം മാത്രം  1.4 ലക്ഷത്തോളം വരും. ഇതില്‍ 1.05 ലക്ഷം വിദേശത്തുള്ളവരും ബാക്കി 35000  മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ്. കാസറഗോഡ് ജില്ലക്കാരായ വിദേശത്തുള്ള പ്രവാസികളില്‍ നിലവില്‍  94 ശതമാനം പേരും ഗള്‍ഫ്‌ രാജ്യങ്ങളിലാണ് ജോലി ചെയ്യുന്നത്.

എണ്ണ മേഖലയിലെ പ്രശ്നങ്ങൾ  കാരണം തകര്‍ന്നുപോയ ഗള്‍ഫിലെ സമ്പദ് വ്യവസ്ഥയില്‍ തൊഴില്‍ മേഖലയിലെ തദ്ദേശീയവല്‍ക്കരണം കൂടി തുടങ്ങിയതോടെ പ്രവാസി ജീവിതം കൂടുതല്‍ പ്രതിസന്ധികളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ കോവിഡിന്‍റെ വ്യാപനത്തോടെ സ്ഥിതി വീണ്ടും മൂര്‍ച്ഛിച്ചിരിക്കുന്നു. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ പ്രവാസികളില്‍ 25 ശതമാനം പേരെങ്കിലും ജില്ലയിലേക്ക് തിരിച്ചുവരാന്‍ രാജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നതാണ് കണക്ക്
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണ്ണായകമായ സ്വാധീനമാണ് പ്രവാസികള്‍ക്കുള്ളത്.  പ്രതിവര്‍ഷം 75000 കോടിയോളം രൂപ പ്രവാസികളില്‍ നിന്നും കേരളത്തിലെത്തുന്നുണ്ട്.  കേരളത്തില്‍ സമ്പദ്‌ വ്യവസ്ഥയെ ചലനാത്മകമാക്കുന്നതില്‍ ഈ പണത്തിനു വലിയ പങ്കുണ്ട്.  നാം അഭിമാനത്തോടെ പറയുന്ന കേരള മാതൃക സൃഷ്ടിക്കുന്നതില്‍ ഭൂപരിഷ്കരണ - വിദ്യാഭ്യാസ പരിഷ്കരണങ്ങള്‍ക്കൊപ്പം പ്രവാസികള്‍ കൊണ്ടുവരുന്ന വിദേശ നാണ്യത്തിനും  ഗണ്യമായ സ്ഥാനമുണ്ട്.
ജില്ലയിലേക്ക് തിരിച്ചുവരുന്ന പ്രവാസികളെ  പുനരധിവസിപ്പിക്കുന്നതെങ്ങനെ  എന്നതാണ് നമ്മുടെ ചർച്ചാവിഷയം. പ്രവാസി കേരളീയരില്‍ നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരാണ് 56ശതമാനം വരുന്ന ഭൂരിപക്ഷം.  ഡ്രൈവര്‍മാര്‍ (12%),  സെയില്‍സ്മാന്‍മാര്‍ (11%) , സംരഭകര്‍ (6%), ഡോക്ടര്‍മാരും നഴ്സുമാരും എന്‍ജിനീയര്‍മാരും ഐ.ടി. പ്രൊഫഷണലുകളുമടക്കമുള്ള പ്രൊഫഷനല്‍ വിഭാഗക്കാര്‍ (15%) എന്നിങ്ങനെയാണ്‌ മറ്റു വിഭാഗങ്ങള്‍. തിരിച്ചുവരുന്നവരുടെ ജോലി തിരിച്ചുള്ള കണക്കുകള്‍ ഇതു വരെയ്ക്കും  ലഭ്യമായിട്ടില്ല. ഇതേ അനുപാതം നിലനില്‍ക്കാനാണ് സാധ്യത.
കോവിഡ്19 ലോകത്തെ മൊത്തത്തില്‍ പ്രതിന്ധിയിലാക്കിയെങ്കിലും കേരളത്തില്‍ അവസരങ്ങളുടെ പുതിയ ജാലകങ്ങള്‍ തുറക്കുവാന്‍ അത് ഇടവരുത്തുമെന്ന് പ്രതീക്ഷിക്കാം.  ഏതു പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള സ്വാഭാവികമായ പ്രതിരോധ ശേഷി നമ്മുടെ സമൂഹത്തിനുണ്ട്. കൊറൊണയുടെ ഈ പരീക്ഷണ  കാലഘട്ടത്തില്‍ അതിജീവനത്തിന്റെ  ഒരുപാട് പാഠങ്ങള്‍ നാം പഠിച്ചു. നല്ല മാതൃകകള്‍ ലോകത്തിനു കാണിച്ചു കൊടുത്തു. അതുകൊണ്ട് തന്നെ ഇനിയുള്ള കാലത്ത് ലോകത്തെ സ്വീകാര്യമായ സ്ഥലങ്ങളിലൊന്നായി (preferred destination)  കേരളം മാറും. കൃഷി,  ഭക്ഷ്യസംസ്കരണം, ടൂറിസം, ആശുപത്രി, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ രംഗങ്ങളിലെല്ലാം  വന്‍ സാധ്യതകള്‍ നമുക്കു മുന്നില്‍ സൃഷ്ടിക്കപ്പെടും. ഈ സാഹചര്യത്തില്‍ പുനരധിവാസവുമായി ബന്ധപ്പെട്ട ചില ആശയങ്ങള്‍  നമുക്ക് ഗൗരവമായി ചിന്തിക്കാവുന്നതാണ്.

1.      കേരളത്തില്‍ അടിസ്ഥാന മേഖലയില്‍  ജോലി ചെയ്യാന്‍ പൊതുവേ നമ്മുടെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍  വിമുഖരാണ്.  എന്നാല്‍ കഠിനമായ സാഹചര്യങ്ങളില്‍ വിദേശങ്ങളില്‍ പോയി ജോലി ചെയ്യുന്നതിന് അവര്‍ സന്നദ്ധരുമാണ്. 1000 ദിര്‍ഹം പ്രതിമാസ ശമ്പളത്തില്‍ (ശരാശരി 20000 രൂപ) വിദേശ രാജ്യങ്ങളിൽ കണ്‍സ്ട്രക്‌ ഷന്‍ രംഗത്ത് ജോലി ചെയ്യുന്നവരുടെ എണ്ണം ഏറെയാണ്.  കേരളത്തില്‍ മാസം 25 ദിവസം ജോലിചെയ്യുന്ന ഏതൊരു കെട്ടിടം പണിക്കാരനും കാര്‍പെന്‍ററിനും പ്ളംബറിനും സാമാന്യം മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷത്തില്‍ ഇത്രയും തുക വേതനമായി ഇവിടെതന്നെ ലഭിക്കും.  കുറഞ്ഞ ശമ്പളത്തിന് ഇത്രയും ത്യാഗം സഹിച്ച് കുടുംബത്തില്‍ നിന്നും അകന്ന് പ്രവാസ ജീവിതം നയിക്കുന്നതിലുള്ള യുക്തി മനസ്സിലാകുന്നില്ല.  അതേ സമയം കേരളത്തിലെ നിര്‍മ്മാണ മേഖല ഇന്ന് അതിഥി തൊഴിലാളികളെ ആശ്രയിച്ചാണ് പ്രധാനമായും  നിലനിന്നുപോകുന്നത്.  ഗള്‍ഫില്‍ നിന്നും കേരളത്തിലേയ്ക്ക് എത്തുന്ന  പണത്തിന്‍റെ നാലിരട്ടി തുക കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നുണ്ട്. കൊറോണയുടെ പശ്ചാത്തലത്തില്‍  അതിഥി തൊഴിലാളികളുടെ വര്‍ദ്ധിച്ചു വരുന്ന കൊഴിഞ്ഞു പോക്കിന്‍റെ സാഹചര്യത്തില്‍ തിരിച്ചു വരുന്ന പ്രവാസികളില്‍ ഒരു വിഭാഗത്തിന്റെ സേവനം നിര്‍മ്മാണ മേഖലയ്ക്ക് പ്രയോജനപ്പെടുത്താനാകും. തിരിച്ചുവരുന്നവര്‍ക്ക് നാട്ടിൽ  തൊഴിൽ  ചെയ്യാൻ മനസ്സുണ്ടാകണമെന്നു മാത്രം. നോർക്കയുടെ സഹായത്തോടെ ജില്ലാ ഭരണകൂടം തിരിച്ചുവരുന്ന പ്രവാസികളുടെ   വൈദഗ്ധ്യത്തെ  അടിസ്ഥാനമാക്കി  തൊഴിൽ  മേഖല തിരിച്ച് ഒരു ഡാറ്റാ ബേസ് ഉണ്ടാക്കണം. തൊഴിൽ ദാതാക്കൾക്ക് അവരുടെ ആവശ്യകതയനുസരിച്ച് തൊഴിലാളികളെ ലഭ്യമാക്കുന്നതിനുള്ള സംവിധാനം കൂടി ഉണ്ടായാൽ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ടവുരുടെ പുനരധിവാസം വലിയ പ്രശ്നമാകാനിടയില്ല..
2) ഗള്‍ഫിലെ തൊഴില്‍ സാധ്യതകള്‍ വിവിധ കാരണങ്ങളാല്‍ പൊതുവേ കുറഞ്ഞുവരികയാണ്. നിലവിലെ പ്രതിസന്ധി ചിലപ്പോള്‍  താല്കാലിക മായിരിക്കാം. പൂർവസ്ഥിതിയിലെത്താന്‍ സമയമെടുത്തുവെന്ന് വരാം. ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും മലയാളികൾ പുതിയ മേച്ചിൻപുറങ്ങൾ കണ്ടെത്തിയിരുന്നു.  ഇപ്പോൾ യൂറോപ്യന്‍ യൂണിയൻ രാജ്യങ്ങളടക്കമുള്ള പടിഞ്ഞാറൻ രാജ്യങ്ങളിൽ   തൊഴില്‍ സാധ്യതകളുടെ പുതിയ മേഖലകള്‍ തുറക്കുകയാണ്.  ഈ രാജ്യങ്ങളില്‍ ജനസംഖ്യാ വര്‍ദ്ധനവുണ്ടാകുന്നില്ലെന്ന് മാത്രമല്ല, 60 വയസ്സു കഴിഞ്ഞവരുടെ  എണ്ണം കൂടിക്കൂടി വരികയുമാണ്. അതേസമയം  തൊഴിലെടുക്കാന്‍ പറ്റുന്ന 15 മുതല്‍ 65 വയസ്സുവരെയുള്ള ജനവിഭാഗങ്ങളുടെ എണ്ണം കുറഞ്ഞും വരുന്നു. International Organization for Migration ( IOM)  ന്റെ കണക്കുകൂട്ടല്‍ പ്രകാരം 6 കോടിയോളം തൊഴിലവസരങ്ങളാണ് ഇതിന്റെ ഫലമായി  പത്തുവര്‍ഷത്തിനകം സൃഷ്ടി ക്കപ്പെടുന്നത്. ജെ.സി.ബി., ട്രക്ക്, ക്രെയിന്‍ ഡ്രൈവര്‍മാര്‍, കുക്ക്, ഷെഫ്, വെയിറ്റേര്‍സ്, ഡയറി / പൗള്‍ട്രി വര്‍ക്കേര്‍സ്, സെക്ര്യൂരിറ്റി സ്റ്റാഫ്, നിര്‍മ്മാണ ത്തൊഴിലാളികള്‍,  ഹോം നേഴ്സ്, ഹോം മേക്കേര്‍സ്, ജീറിയാട്രിക്ക് നഴ്സസ് എന്നീ ജോലികള്‍ക്കാണ് ആവശ്യകത കൂടുതലായും വരാന്‍ പോകുന്നത്.  തിരിച്ചുവരുന്ന പ്രവാസികളില്‍ നല്ലൊരു ശതമാനം പേര്‍ക്കും ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനാകും.  ഈ മേഖലയില്‍  ജോലി ചെയ്തിരുന്നവരാണെങ്കില്‍പ്പോലും ഓരോ രാജ്യങ്ങളിലേക്കും ആവശ്യകതയ്ക്കനുസരിച്ചുള്ള (specific need)  തൊഴില്‍ നൈപുണ്യം വേണം.  ഓരോ തൊഴിലിന്‍റെയും അടിസ്ഥാനത്തില്‍ പരിശീലനത്തിലുള്ള standard curriculum വികസിപ്പിക്കണം. Skill test നടത്തി സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നതിനുള്ള പ്രൊഫഷണല്‍ സംവിധാനം സജ്ജീകരിക്കണം.  സാങ്കേതിക പരിശീലനത്തോടൊപ്പം, ഇംഗ്ളീഷ് ഭാഷയും മറ്റു യൂറോപ്യന്‍ ഭാഷകളും കൈകാര്യം ചെയ്യുന്നതിനുള്ള പ്രാഥമിക പരിശീലനം, ബന്ധപ്പെട്ട രാജ്യങ്ങളിലെ സംസ്കാരവും നിയമവ്യവസ്ഥയും  സംബന്ധിച്ച അവബോധം, വ്യക്തിത്വ വികസന - ആശയ വിനിമയ പരിശീലനങ്ങള്‍ എന്നിവ ഉറപ്പുവരുത്തണം.  ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഭാരത സര്‍ക്കാരിന്റെ നൈപുണ്യ വികസന നയത്തിന് വിധേയമായി  ഒരു Advanced Skill up-gradation Centre ജില്ലയില്‍  സ്ഥാപിക്കണം.  ഇത്തരം ഒരു സംരംഭത്തിന്  സ്വകാര്യ മേഖലയുടെ സഹകരണവും തേടാവുന്നതാണ്. തൊഴിൽ -പുനരധിവാസ വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ പഞ്ചായത്തിന് ഇക്കാര്യത്തിൽ നേതൃത്വപരമായ പങ്ക് വഹിക്കാവുന്നതാണ്.
3) നമ്മുടെ നാട്ടില്‍ സംരംഭകത്വ സംസ്കാരം പൊതുവെ കുറവാണ്.  സര്‍ക്കാര്‍ ജോലി കിട്ടിയില്ലെങ്കില്‍ ഗള്‍ഫില്‍ പോകുക, ഒന്നും നടന്നില്ലെങ്കില്‍ എന്തെങ്കിലും സംരംഭകത്വത്തെക്കുറിച്ച് ആലോചിക്കുക ഇതാണ് അടുത്തകാലം വരെ കണ്ടിരുന്ന പൊതുവായ രീതി.  മൂലധനം ഉണ്ടായതുകൊണ്ടോ ഉല്‍‌പന്നങ്ങള്‍ക്ക്‌ വിപണി ഉണ്ടായതുകൊണ്ടാ കാര്യമില്ല.  കാഴ്ചപ്പാടുള്ള സംരംഭകര്‍ ഉണ്ടാകണം.  തിരിച്ചുവരുന്നവരില്‍ വിദേശത്ത് നിലവില്‍ സംരംഭം നടത്തുന്നവരും സംരംഭം നടത്താന്‍ ശേഷിയുള്ളവരും കാണും. അത്തരത്തില്‍ സംരംഭങ്ങള്‍ നടത്താന്‍ ശേഷിയുള്ളവരെയും, താല്പര്യമുള്ളവരെയും കണ്ടെത്തി, അവര്‍ക്ക് പരിശീലനവും ഏക ജാലക സൗകര്യങ്ങളും സാങ്കേതിക സഹായങ്ങളും വിപണന സഹായവും ലഭ്യമാക്കുന്നതിനുള്ള സംവിധാനം വികസിപ്പിക്കണം .


4) കൊറോണയുടെ പശ്ചാത്തലത്തില്‍ കാര്‍ഷിക-ഭക്ഷ്യസംസ്കരണ മേഖലകളുമായി ബന്ധപ്പെട്ട് ബഹു. മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രധാനപ്പെട്ട പദ്ധതിയാണ് “സുഭിക്ഷ കേരളം”.  ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനായി ജില്ലയിലെ സാധ്യതകള്‍ പരിഗണിച്ച് പച്ചക്കറി, കൃഷി, മത്സ്യം വളര്‍ത്തല്‍, മുട്ട/ഇറച്ചി കോഴി വളര്‍ത്തല്‍, പശു/പോത്ത്/പന്നി/മുയല്‍വളര്‍ത്തല്‍ തുടങ്ങിയ സംരംഭങ്ങള്‍ക്ക് വളരെയധികം  സാധ്യതയുണ്ട്. അതോടൊപ്പം തന്നെ മൂല്യ വര്‍ദ്ധിത ക്ഷീര ഉത്പന്നങ്ങളുടെ ( തൈര്, മോര്, വെണ്ണ, നെയ്യ്, പേഡ, , രസഗുള, ഐസ്ക്രീം, യോഗര്‍ട്ട്, ചീസ്, ചോക്ക്ലേറ്റ്) എന്നിവയുടെ  സംരംഭക സാധ്യതകളും നിലനിൽക്കുന്നുണ്ട്. ജില്ലയെ സംബന്ധിച്ചിടത്തോളം ചക്ക, മാങ്ങ, കശുമാങ്ങ (പറങ്കിമാങ്ങ) , വാഴപ്പഴം തുടങ്ങിയവ വളരെ സുലഭമായി ലഭിക്കുന്ന പഴ വര്‍ഗങ്ങളാണ്. ഇവ ഉപയോഗിച്ചുകൊണ്ടുള്ള മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങള്‍ക്ക് സാധ്യതകള്‍ ഏറെയുണ്ട്. സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ ബ്രുവറികള്‍  ആരംഭിക്കുന്നതിന് അനുമതി നല്‍കുമെന്ന് ബഹു.വ്യവസായ മന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ സുലഭമായ പഴങ്ങള്‍, പ്രത്യേകിച്ച് പറങ്കി മാങ്ങ ഉപയോഗിച്ചുകൊണ്ടുള്ള  വൈന്‍ ബ്രുവറി യൂണിറ്റുകള്‍ വ്യക്തിഗതമായോ കൂട്ടായോ പ്രവാസി സംരംഭകര്‍ക്ക് ആരംഭിക്കാവുന്നതാണ്‌. ഭക്ഷ്യ സംസ്കരണ മേഖലയിലെ സംരംഭകര്‍ക്ക് കൃഷി/ക്ഷീര/മൃഗസംരക്ഷണ വകുപ്പുകളില്‍ നിന്നും അവയുടെ കീഴിലുള്ള ഏജന്‍സികളില്‍ നിന്നും സാങ്കേതിക-സാമ്പത്തിക- വിപണന  സഹായങ്ങളും ലഭിക്കുന്നതാണ്. ഭക്ഷ്യ സുരക്ഷയ്ക്ക് പ്രധാനമായും  ഇതര സംസ്ഥാനങ്ങളെ ആശ്രയിച്ചാണ് നിലവില്‍ നാം ജീവിക്കുന്നത്.  അതുകൊണ്ടു തന്നെ തദ്ദേശീയമായി ആരംഭിക്കുന്ന ഇത്തരം സംരംഭങ്ങള്‍ക്ക് വിപണി വലിയ വിഷയമാകില്ല.
5) 80 കിലോമീറ്ററോളം കടൽ തീരം, സമൃദ്ധമായ നദികളും വശ്യ സുന്ദരമായ വലിയപറമ്പ് കായലും. പ്രകൃതി രമണീയമായ സ്ഥലങ്ങളാലും ചരിത്ര സ്മാരകങ്ങളാലും സമൃദ്ധമാണ് കാസറഗോഡ് ജില്ല. തെയ്യത്തിന്റെയും  യാക്ഷഗാനത്തിന്റെയും നാടായ  ഈ സപ്ത ഭാഷാ സംഗമ ഭൂമി  വന്‍ കുതിച്ചു ചാട്ടമാണ് ഇക്കഴിഞ്ഞ 4 വര്‍ഷത്തിനകം ടൂറിസം മേഖലയിൽ  കൈവരിച്ചിട്ടുള്ളത്.  ടൂറിസം ഭൂപടത്തില്‍ കാസര്‍ഗോഡ് ആഗോളതലത്തില്‍തന്നെ  ശ്രദ്ധ ആകര്‍ഷിച്ചു.  ജില്ല സന്ദര്‍ശിക്കുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഇക്കാലയളവില്‍ ഏഴിരട്ടിയോളം വര്‍ദ്ധനവുണ്ടെന്നാണ് ഔദ്യോഗികകണക്ക്. ബേക്കല്‍ റിസോര്‍ട്സ്  ഡവലപ്പ്മെന്റ് കോര്‍പ്പറെഷന്റെ (BRDC)  ആഭിമുഖ്യത്തില്‍ ടൂറിസം പ്രമോഷന്‍ ലക്ഷ്യം വെച്ച് നടപ്പിലാക്കിയ SMILE (Small and Medium Industries Leveraging Experiential Tourism)  പദ്ധതിയാണ് ഈ നേട്ടങ്ങള്‍ക്ക് നിദാനം.  ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന വൈവിദ്ധ്യമാര്‍ന്ന സംരംഭങ്ങള്‍ SMILE  പദ്ധതിക്ക് കീഴില്‍ ജില്ലയിലുണ്ട്.  ടൂറിസം രംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ജില്ലയിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി അമ്യൂസ്മെന്റ് പാര്‍ക്കുകള്‍, ജലവിനോദ കേന്ദ്രങ്ങള്‍, സാഹസിക ടൂറിസം  സംരംഭങ്ങള്‍, ഹോം സ്റ്റേ, ഹോട്ടലുകൾ , ചെറുകിട റിസോര്‍ട്ടുകള്‍, കാറ്ററിങ്, കര കൗശല ഉല്‍പ്പന്ന നിര്‍മ്മാണം, ഹൗസ് ബോട്ടുകള്‍, പൈതൃക പ്രദേശങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ടൂറിസം സര്‍ക്യൂട്ട് തുടങ്ങിയ സംരഭങ്ങള്‍ക്ക്  സാധ്യതയുണ്ട്. ടൂറിസം മേഖലയിലെ പ്രവാസി  സംരംഭങ്ങൾക്ക് facilitation agency യായി BRDC യെ ചുമതലപ്പെടുത്താവുന്നതാണ്.

6. സംരംഭകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശത്തോടൊപ്പം അനിവാര്യമായ ഒരു കാര്യമാണ് മൂലധനം.  മൂലധനം  ആവശ്യമാണെങ്കില്‍ ആയതിന്‍റെ സമാഹരണത്തിന് വായ്പ ലഭ്യമാകുന്ന വിവിധ ഏജന്‍സികള്‍ നാട്ടിലുണ്ട്. വിവിധ വിഭാഗങ്ങള്‍ക്കായി വിവിധ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ നടപ്പിലാക്കുന്നതും കുറഞ്ഞ പലിശയ്ക്ക് ലഭ്യമാകുന്നതുമായ വെന്‍ച്വര്‍ കാപ്പിറ്റല്‍ ഫണ്ടുകളും  ധനകാര്യ ബാങ്കുകള്‍ വഴി നടപ്പിലാക്കുന്ന മുദ്ര വായ്പ പദ്ധതിയും കെ.എഫ്.സി വഴി നടപ്പിലാക്കുന്ന വായ്പാ പദ്ധതികളും ഏറെ ആകര്‍ഷകമാണ്. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളെ ലക്‌ഷ്യം വെച്ച് നോര്‍ക്കയുടെ പ്രവാസി പുനരധിവാസ പദ്ധതിയും  (NDPREM) നിലവിലുണ്ട്.  ബാങ്കുകളും വിവിധ ധനകാര്യ സ്ഥാപനങ്ങളും വഴിയാണ്NDPREM പദ്ധതി നടപ്പിലാക്കുന്നത്. മേൽസൂചിപ്പിച്ച മേഖലകളിലൊക്കെ സ്വയം തൊഴിലിനായി ചെറു സംരഭങ്ങൾ ആരംഭിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ പദ്ധതിയാണിത്.  20 ലക്ഷം രൂപവരെയുള്ള വായ്പക്ക് നോര്‍ക്ക വകുപ്പ് 15% മൂലധന സബ്സിഡിയും  ആദ്യ 4 വര്‍ഷം 3% പലിശ സബ്സിഡിയും  ലഭ്യമാക്കുന്നുണ്ട്.  ഈ പദ്ധതി വളരെ ആകര്‍ഷകമായ രീതിയില്‍ കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ (KSBCDC) “Re-turn”  എന്നപേരില്‍ നടപ്പിലാക്കുന്നുണ്ട്.   കേരള ജനസംഖ്യയുടെ 73% പേരും ഉള്‍പ്പെടുന്ന ഒ.ബി.സി /മത ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന പ്രവാസികൾക്ക്  ഈ പദ്ധതി നല്ല രീതിയില്‍ പ്രയോജനപ്പെടുത്താവുന്നതാണ്. KSBCDC യുടെ പദ്ധതി വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ഡയറി ഫാം, പൗള്‍ട്രി ഫാം, അക്വാകള്‍ച്ചര്‍, ബേക്കറി, സാനിറ്ററി ഷോപ്പ്, ഹാര്‍ഡ്‌ വെയര്‍ ഷോപ്പ്, ഫര്‍ണ്ണിച്ചര്‍ ഷോപ്പ്, റസ്റ്റോറന്‍റ്, ടാക്സി/പിക്കപ്പ് വാഹനങ്ങള്‍, ബ്യൂട്ടി പാര്‍ലര്‍, ഹോളോബ്രിക്സ് യൂണിറ്റ്, പ്രൊവിഷന്‍ സ്റ്റോര്‍, ഡ്രൈവിംഗ് സ്കൂള്‍, ഫിറ്റ്നെസ്സ് സെന്‍റര്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ്, ഓര്‍ക്കിഡ് കൃഷി, റെഡിമെയ്ഡ് ഗാര്‍മെന്‍റ് യൂണിറ്റ്, ഫ്ളോര്‍ മില്‍, ഡ്രൈ ക്ളീനിംഗ് സെന്‍റര്‍, ഫോട്ടോസ്റ്റാറ്റ്/ഡി.റ്റി.പി. സെന്‍റര്‍, മൊബൈല്‍ ഷോപ്പ്, ഫാന്‍സി/സ്റ്റേഷനറി സ്റ്റോര്‍, മില്‍മാ ബൂത്ത്, പഴം/പച്ചക്കറി വില്പനശാല, ഐസ്ക്രീം പാര്‍ലര്‍, മീറ്റ് സ്റ്റാള്‍, ബുക്ക് സ്റ്റാള്‍, സിവില്‍ എഞ്ചിനിയറിംഗ് കണ്‍സള്‍ട്ടന്‍സി, എഞ്ചിനീയറിംഗ് വര്‍ക്ക്ഷോപ്പ്, ഡിജിറ്റല്‍ സ്റ്റുഡിയോ, വീഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ്, മെഡിക്കല്‍ ക്ളിനിക്ക്, വെറ്റിനറി ക്ളിനിക്ക് തുടങ്ങി വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും വായ്പ ലഭിക്കുന്നതാണ്.   പരമാവധി വായ്പ തുക 20 ലക്ഷം രൂപയാണ്. കേരളത്തിലെ മറ്റു പിന്നോക്ക വിഭാഗത്തിലും (ഒ.ബി.സി), മതന്യൂനപക്ഷ വിഭാഗത്തിലും ഉള്‍പ്പെട്ട 18-നും 65-നും മദ്ധ്യേ പ്രായമുള്ളവരും, പ്രവാസ ജീവിതത്തിനുശേഷം നാട്ടില്‍ സ്ഥിരതാമസക്കാരുമായ സംരംഭകര്‍ക്കാണ് വായ്പ അനുവദിക്കുന്നത്.  പദ്ധതി അടങ്കലിന്‍റെ 95% വരെ വായ്പയായി അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തേണ്ടതാണ്.    6 മുതല്‍ 8% വരെ പലിശ നിരക്കിലാണ് വായ്പ ലഭ്യമാക്കുന്നത്.
പദ്ധതി പ്രകരാം 20 ലക്ഷം രൂപ വായ്പയെടുക്കുന്ന വ്യക്തി വായ്പാഗഡുക്കള്‍ കൃത്യമായി തിരിച്ചടക്കുകയാണെങ്കില്‍ വായ്പാ തിരിച്ചടവ് കാലാവധിയായ 5 വര്‍ഷത്തിനകം മുതലും പലിശയുമടക്കം മൊത്തം തിരിച്ചടക്കേണ്ടത് കേവലം 18.5 ലക്ഷം രൂപ മാത്രമാണ്. ഇത് മുതലിനെക്കാൾ കുറഞ്ഞ തുകയാണ്.  ഇത്രയും ആകര്‍ഷകമായ രീതിയില്‍ പ്രവാസി പുനരധിവാസ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത് പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മാത്രമാണ്.

താല്പര്യമുള്ളവര്‍ ആദ്യം നോര്‍ക്കറൂട്ട്സ് വെബ്സൈറ്റില്‍(www.norkaroots.org) രജിസ്റ്റര്‍ ചെയ്യണം. നോര്‍ക്കാ-റൂട്ട്സ് ശുപാര്‍ശ ചെയ്യുന്ന അപേക്ഷകര്‍ക്കാണ് കോര്‍പ്പറേഷന്‍ പദ്ധതി നിബന്ധനകള്‍ക്ക് വിധേയമായി വായ്പ ലഭ്യമാക്കുന്നത്. വിശദവിവരങ്ങള്‍ www.ksbcdc.comഎന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

 സാമൂഹ്യവികസന- ഗുണഭോക്തൃ കേന്ദ്രീകൃത   പദ്ധതികൾ മാതൃകാപരമായിനടപ്പിലാക്കിയ പശ്ചാത്തലവും പാരമ്പര്യവും  കാസറഗോഡ് ജില്ലയ്ക്കുണ്ട്. പ്രവാസി പുനരിധിവാസത്തിന് വിവിധ വകുപ്പുകളെയും ഏജെൻസികളേയും തൊഴിലന്വേഷകരെയും സംരഭകരെയും ഏകോപിപ്പിക്കുന്നതിന്  വിവിധ മേഖലകളിലെ പ്രൊഫെഷണലുകൾ ഉൾക്കൊള്ളുന്ന ഒരു പ്രോജക്റ്റ് മോണിറ്ററിങ് സംവിധാനം രൂപപ്പെടുത്തേണ്ടത് സമയ ബന്ധിതമായും മിഷൻ മോഡിലുമുള്ള  പദ്ധതി നിർവ്വാഹണത്തിന്  അനിവാര്യമാണ്. പ്രവാസി പുനരിധിവാസത്തിലും ഒരു കാസറഗോഡ് മാതൃക നമുക്ക് പ്രാവര്‍ത്തികമാക്കാം.

***********************
കെ.ടി. ബാലഭാസ്കരൻ
മാനേജിങ്ങ് ഡയരക്ടർ,
കെ.എസ്. ബി.സി. ഡി.സി.
നോർക്ക മുൻ സി.ഇ.ഒ.യുമാണ് കാസർകോട് ചെറുവത്തൂർ സ്വദേശി

No comments:

Post a Comment